(ലൂക്കാ 10:25-37)
ഒരു നിയമജ്ഞൻ എഴുന്നേറ്റു നിന്ന് യേശുവിനെ പരീക്ഷിക്കുവാൻ ചോദിച്ചു; "ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?" യേശു ചോദിച്ചു: "നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു ? നീ എന്തു വായിക്കുന്നു ?" അവൻ ഉത്തരം പറഞ്ഞു; "നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും." യേശു പ്രതിവചിച്ചു: "നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ച് പ്രവർത്തിക്കുക; നീ ജീവിക്കും."
എന്നാൽ അവൻ തന്നെത്തന്നെ സാധൂകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് ചോദിച്ചു; "ആരാണ് എന്റെ അയൽക്കാരൻ?"
യേശു പറഞ്ഞു: "ഒരുവൻ ജറുസലേമിൽ നിന്ന് ജെറീക്കോയിലേക്ക് പോവുകയായിരുന്നു. അവൻ കവർച്ചക്കാരുടെ കൈയിൽപ്പെട്ടു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് അവനെ പ്രഹരിച്ച് അർദ്ധപ്രാണനാക്കിയിട്ട് പൊയ്ക്കളഞ്ഞു. ഒരു പുരോഹിതൻ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോൾ അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാൽ, ഒരു സമരിയാക്കാരൻ യാത്രാമദ്ധ്യേ അവൻ കിടന്ന സ്ഥലത്തുവന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വെച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു. അടുത്ത ദിവസം അവൻ സത്രം സൂക്ഷിപ്പുകാരന്റെ കൈയിൽ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു; 'ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം..' കവർച്ചക്കാരുടെ കൈയിൽപ്പെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് ?"
ആ നിയമജ്ഞൻ പറഞ്ഞു; "അവനോടു കരുണ കാണിച്ചവൻ."
യേശു പറഞ്ഞു: "നീയും പോയി അതുപോലെ ചെയ്യുക."




